തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തും.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35000 പേരെയുമേ വെർചൽ ക്യൂ വഴി അനുവദിക്കുകയുള്ളു. രണ്ടു ദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏർപ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടത്.
ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കൽ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പ് സന്നിധാനത്തെത്തും. 26ന് രാവിലെ ഒമ്പതിനുശേഷം നിലയ്ക്കൽ നിന്നും പത്തിനുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല.
ഘോഷയാത്ര ശരം കുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക.